Friday, December 30, 2011

മാഷെ.. പോവാം..


ര്‍ണിം.........................

കൈകള്‍ കൊണ്ട് ടൈംപീസ് തപ്പി, അതിന്‍റെ   തലയില്‍ ഒരു തട്ട്. മണിമുഴക്കം നിലച്ചു. കണ്ണുകള്‍ തിരുമ്മിക്കൊണ്ട് അയാള്‍ എണിറ്റു. കണ്ണാടി എടുത്തുവെച്ച് കാഴ്ചക്കു തെളിച്ചമേകി. തൊട്ടടുത്ത്‌ കിടക്കുന്ന ലക്ഷ്മിയമ്മയെ ഒന്നു നോക്കി, നല്ല ഉറക്കം.


അയാള്‍ എണിറ്റു മുറിക്കു പുറത്തേക്ക് നടന്നു,  എന്നും അഞ്ചു മണിക്ക് എഴുന്നേല്‍ക്കും . വര്‍ഷങ്ങളായുള്ള ശീലമാണ്.


മുഖം കഴുകി മുറ്റത്തേക്ക് ഇറങ്ങും, ചില്ലറ യോഗാഭ്യാസങ്ങള്‍ ഒക്കെ നടത്തും, കുറച്ചു സമയം ധ്യാനിക്കും. അടുത്ത പ്രധാന ജോലി എന്ന്  പറയുന്നത് പ്ലാവില നുള്ളലാണ്. ഈര്‍ക്കിലി കൊണ്ട് കുത്തിയെടുക്കും, ഈര്‍ക്കിലില്‍ കോര്‍ത്തപ്പോലെ തെങ്ങിന്‍ ചുവട്ടില്‍ ഉപേക്ഷിക്കും, എന്നിട്ട് തൊടിയിലേക്ക്‌ ഒറ്റ നടത്തമാണ്. അടര്‍ന്നു വീണ അടയ്ക്കകള്‍, തേങ്ങ എല്ലാം പെറുക്കിക്കൂട്ടും. താന്‍ നട്ടുവളര്‍ത്തിയ തന്‍റെ ചെടികളോടു കുശലം പറയും. അവയ്ക്ക് വെള്ളവും വളവും നല്‍കും.

തൊടി മുഴുവന്‍ നടന്നു കഴിയുമ്പോള്‍ നേരം ഇമ്മിണി ആയിട്ടുണ്ടാവും, ഏകദേശം എട്ട്.  മടങ്ങി വരുമ്പോള്‍ ഒരു കിണ്ടി വെള്ളം ഉമ്മറപ്പടിയില്‍ ഉണ്ടാവണം, അതു പണ്ടേ ശട്ടം കെട്ടിയിട്ടുള്ളതാണ്, ലക്ഷ്മിയമ്മ അതു മുടക്കാറില്ല.

അന്നും പതിവുപോലെ ഉമ്മരപ്പടിയിലെത്തി കിണ്ടിയിലെ വെള്ളം കൊണ്ട് കാലുകള്‍ കഴുകി. കോലായിലെ ചാരുകസേരയിലിരുന്നു പത്രം നിവര്‍ത്തി നോക്കി.

"ലക്ഷ്മിയെ,..." എന്ന് നീട്ടിയൊരു വിളി.
അപ്പോളേക്കും ചായയുമായി ലക്ഷ്മിയമ്മ എത്തിയിരുന്നു, എന്നും പതിവുള്ളതാണല്ലോ?

പിന്നെ, പത്രം വായന, ചായകുടി, കുളി ഇതാണ് ക്രമം. ഒരിക്കലും അതു തെറ്റാതെ അയാള്‍ ശ്രേദ്ധിച്ചിരുന്നു.

കുളികഴിഞ്ഞു എത്തുമ്പോള്‍ ഇസ്തിരിയിട്ട കുപ്പായങ്ങള്‍ കട്ടിലില്‍ എടുത്തു വെച്ചിടുണ്ടാവും, അതും ലക്ഷ്മിയമ്മയുടെ പണിയാണ്.

അന്ന് കുളികഴിഞ്ഞു  എത്തിയപ്പോള്‍ ഇസ്തിരിയിട്ട് വെച്ച തുണികള്‍ കണ്ടില്ല.
"ലക്ഷ്മിയേ കുപ്പായം ഇസ്തിരിയിട്ട് കഴിഞ്ഞില്ലേ?" -- മറുപടിക്കായി അയാള്‍ കാതോര്‍ത്തു ! പക്ഷേ, മറുപടി കിട്ടിയില്ല !

"നിന്നെന്നയാ വിളിച്ചേ, കേട്ടില്ല എന്നുണ്ടോ? " ആ ചോദ്യത്തില്‍ അല്പം ശുണ്ടി കലര്‍ന്നിരുന്നു.
മൂക്കത്താണെ ശുണ്ടി.
"അല്ല, കുപ്പായം ഇട്ടോണ്ട് എവിടിയ്ക്കാ പോണേ? " - ചോദിച്ചും കൊണ്ട് ലക്ഷ്മിയമ്മ ആ മുറിയിലേക്ക് കടന്നു വന്നു. കയ്യില്‍ രണ്ടാമത്തെ ചായ അതും പതിവുള്ളതാ.

ആ ചോദ്യം അയാളെ ഒന്നു ഉലച്ചു!
"ശരിയാല്ലേ? എവിടെ പോകാനാ  " - നിര്‍വികാരത്തോടെ അയാള്‍ ചോദിച്ചു
"അതന്നയാ ഞാനും ചോദിക്കണത് ! " ചായ കൊടുത്തോണ്ട് ലക്ഷ്മിയമ്മ ചോദിച്ചു.

ചായ വാങ്ങി, എന്തോ ആലോചിച്ചുകൊണ്ട്‌ അയാള്‍ കട്ടിലില്‍  ഇരുന്നു

ലക്ഷ്മിയമ്മ രംഗത്തുനിന്ന് വിടവാങ്ങി അടുക്കളയില്‍ രംഗപ്രവേശം ചെയ്തു.

ഇസ്തിരിയിട്ട കുപ്പായവും ധരിച്ചു, കാപ്പികുടി കഴിഞ്ഞ്, തന്‍റെ കാലന്‍ കുടയും, കയ്യില്‍ ഒരു ബാഗുമായി സ്കൂളിലേക്ക് ഒരു നടത്തം. അതു ഇന്നലെ വരെ! എന്ന് മുതല്‍ അതില്ല!

മേശമേല്‍ ഇരിക്കുന്ന വാടിയ പൂച്ചെണ്ടും, പൂമാലയിലേക്കും അയാള്‍ നോക്കി.

"കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷക്കാലമായി നമ്മുടെ ഈ സ്കൂളിനുവേണ്ടി  വേണ്ടി അഹോരാത്രം അധ്വാനിച്ച ഒരു മികച്ച അധ്യപകനെയാണ് നമുക്ക് നാളെമുതല്‍ നഷ്ടമാവാന്‍ പോകുന്നത് ...." ദിവാകരന്‍ മാഷിന്‍റെ ആ പ്രസംഗം പ്രതിധ്വനി പോലെ കേട്ടു.

ഇന്ന് മുതല്‍ ദിനചര്യകളില്‍ പലതും ഇല്ലാതായിരിക്കുന്നു, സ്കൂളിലേക്കുള്ള നടത്തം, അസംബ്ലി, ചൂരലുമായി വരാന്തയിലൂടെ ഉള്ള കറക്കം, ഹെഡ്മാഷുടെ കസേരയില്‍ ഞെളിഞ്ഞുള്ള ഇരുപ്പ്, വൈകുനേരം  കുമാരന്‍ കൊണ്ടുവരുന്ന ചായ എല്ലാം ഇന്ന് മുതല്‍ ഇല്ല.

ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അയാളുടെ മനസ്സ് വിസമ്മതിച്ചു, പക്ഷേ ഉള്‍ക്കൊണ്ടേ  പറ്റു.
ഒരു മൂകത ആ മുറിയില്‍ തങ്ങി തളം കെട്ടി നിന്നു.

"മേശമേല്‍ ഭക്ഷണം എടുത്തു വെച്ചിടുണ്ട് " ലക്ഷ്മിയമ്മയുടെ ശബ്ദം, ഭക്ഷണം എടുത്തു വെച്ചിട്ട്  കുറച്ചു നേരമായിട്ടും ആളെ കാണാത്തകൊണ്ട് തിരക്കിയെതിയതാണ്.
"എന്താ കഴിക്കണില്ലേ ?  "
"ഹോ ! എനിക്ക് വേണ്ട "
"അതെന്തിയെ ഇപ്പോ വേണ്ടാത്തെ? "
"വിശക്കണില്ല!" ജന്നാലയില്‍ക്കൂടി വിദൂരതയിലേക്ക് നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു.
"മേശമേല് എടുത്തു വെച്ചിടുണ്ട് വിശക്കുമ്പോള്‍ കഴിച്ചോള്, ഇല്ലേല്‍ എന്നെ വിളിച്ച മതി. " എത്രയും പറഞ്ഞു ലക്ഷ്മിയമ്മ  വീണ്ടും  രംഗത്തുനിന്ന് വിടവാങ്ങി.

രാവിലെ ചെത്തും കഴിഞ്ഞു സൈക്കിളില്‍,  ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍, പി ഡബ്ലിയു ഡി യില്‍ ജോലിയുള്ള സതീശനും ഭാര്യയും , അങ്ങനെ രാവിലെ സ്കൂളിലേക്കുള്ള നടപ്പില്‍ കാണാറുള്ള ചില മുഖങ്ങള്‍, ചിലപ്പോള്‍ ഒരു ചിരി മാത്രമായി കടന്നു പോകും വല്ലപോളും ഒരു സംസാരവും.

"എല്ലാം മാറിന്നു വിചാരിക്കണ്ട. എണിറ്റു നടന്നോളു! "
"ഉം ..." അയാള്‍ ഒന്ന് മൂളി

എണിറ്റു വസ്ത്രങ്ങള്‍ മാറി, കാലന്‍  കുടയും ബാഗും എടുത്തു നടന്നു, ഉമ്മറപ്പടി കടന്നു മുറ്റം കഴിയാറായപ്പോഴേക്കും  ഒന്ന് തിരിഞ്ഞു നോക്കി, ഉമ്മറത്ത്‌ ആരെയും കണ്ടില്ല.

ഈ ഒറ്റയടിപാത  തീരുന്നിടത്ത് ടാര്‍ ഇട്ട റോഡാണ് അതില്‍ കൂടി കുറച്ചു നടന്നാല്‍  സ്കൂള്‍ എത്തും.

"അപ്പൊ ഇനിയെന്താ പരിപാടി "
"അങ്ങോട്ട്‌ നടക്കുക തന്നെ " മറുപടിയായി അയാള്‍   പറഞ്ഞു

"കുറെ ദൂരം ഉണ്ടല്ലോ "
"സാരല്ല്യ നടക്കാം! ശരീരത്തിന് തളര്ച്ചയൊന്നും വന്നിട്ടില്ല  "

"എന്നാല്‍ പോന്നോള്   "
"ഉം " അയാള്‍  നടത്തം തുടര്‍ന്നു.

"കുമാരന്‍ വരാന്‍ നേരമയിട്ടുണ്ടാവും അല്ലെ ? "
"അതെ, നീണ്ട ഒരു ചിരി ഉണ്ടാവും അവടെ മുഖത്ത് "

"ഉണ്ടാവും കാരണം അവനു ഇനിയും സമയം ഉണ്ടല്ലോ! അല്ലെ ? "
"ഉണ്ടാവും "

"വെയിലിനു നല്ല ചൂട് അല്ലെ "
"സാരല്ല്യ അത് ശീലായി "

"സ്കൂളില്‍  പോണ കുട്ട്യോളോ? "
"കുട്ട്യോള് വരാന്‍ സമയം അവണതെയുള്ളൂ"

"എന്തായാലും നമുക്ക് നടക്കാം "

റോഡിന്‍റെ ഇരു വശങ്ങളിലും  ആരോക്കയോ നില്‍ക്കുന്നപോലെ, എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതായും  അയാള്‍ക്ക് തോന്നി. നടക്കുന്ന വഴിയില്‍ ആരോ വെളുത്തപൂക്കള്‍ നിരത്തിയിരിക്കുന്നു.

"അയ്യോ എന്‍റെ കാലുകള്‍ നഗ്നമാണ്‌ " അയാള്‍ പരിഭവിച്ചു.
"അതയോ?"
"അതെ "
"അതിനല്ലേ ഈ പൂക്കള്‍ "
"അവയെന്തു തെറ്റ് ചെയ്തു "
"തെറ്റുകളുടെ പുസ്തകം തുറക്കാറായില്ല"
"ങേ "
"സ്കൂള്‍ എത്താറായോ  "
"ഇല്ല ഇത്തിരി കൂടി നടക്കണം "
"എങ്കില്‍ ആയിക്കോട്ടെ  "

"ല്ല ഒരു സംശയം "
"എന്താ? ചോദിചൊളു "
"ഞാന്‍ എന്തിനു നിങ്ങളെ അനുഗമിക്കണം "
"അത് നിയോഗം അല്ലെങ്കില്‍ വിധി എന്നും പറയാം! എന്താ പാടില്ല എന്നുണ്ടോ ? "
"അങ്ങനെ ഉദ്ദേശിച്ചിട്ടില്ല "
"എന്നാല്‍ നടന്നോളു "
"ശരി അങ്ങനെ ആവട്ടെ " സംശയം ബാക്കിയാക്കി അയാള്‍ നടന്നു

"നിങ്ങള്‍ ആരാണ്? ഞാന്‍ എന്തിനു നിങ്ങളെ അനുഗമിക്കണം  " ഒരു നീണ്ട നിശബ്ധത ഭേദിച്ചുകൊണ്ട്  അയാള്‍ ചോദ്യം ആവര്‍ത്തിച്ചു.
"വിധി "
"ആയിരിക്കാം എങ്കിലും എന്‍റെ ചോദ്യത്തിനുള്ള മറുപടി ഇതാണോ "
"അതെ "
"പക്ഷെ അത് പൂര്‍ണമല്ലല്ലോ  " - അയാള്‍ ചൊടിച്ചു
"പൂര്‍ണ്ണ ഉത്തരം അറിയാമെങ്കില്‍ എന്തിനു ചോദ്യം ഉന്നയിക്കണം "
പിന്നീടു ഒന്നും ഉരിയാടാന്‍ അയാള്‍ക്ക് തോന്നിയില്ല. നടപ്പ് തുടരുക മാത്രം ചെയ്തു.

"ഇതല്ലേ സ്കൂള്‍ ?"
"അതെ "
"ഇവിടെയെങ്ങും ആരെയും കാണാനില്ലാലോ? "
"ആരും എത്തിയിട്ടുണ്ടാവില്ല "
"കാത്തിരിക്കണോ "
"അനുവദിച്ചാല്‍ നന്നായിരുന്നു "
"ആയികോട്ടേ, പക്ഷെ നമുക്ക് അധികം സമയമില്ല ഒരുപാട് സഞ്ചരിക്കുവനുണ്ട്   "

അയാള്‍ സ്കൂള്‍ ഗേറ്റ് കടന്നു അകത്തേക്ക് ചെന്നു. വിശാലമായ മൈതാനം നടുവിലായി ഒരു കൊടിമരം. എങ്ങും ആരെയും കാണില്ല പക്ഷെ എല്ലായിടത്തും  വെളുത്ത പുഷ്പങ്ങള്‍ തൂവിയിരിക്കുന്നു. ക്ലാസ്സ്‌ മുറികള്‍ എല്ലാം തുറന്നിട്ടിരിക്കുന്നു. അയാള്‍ ചുറ്റും  ഒന്ന് വീക്ഷിച്ചു.
 തനിക്കഭിമുഖമായി കാറ്റ് വീശുന്നപോലെ തോന്നി, കണ്ണുകളില്‍ ഇരുട്ട് കയറുന്നപോലെ! കേള്‍വി നശിച്ചു കൈകാലുകള്‍ കോച്ചി വിറച്ചു. ശരീരം തണുത്തു   മരവിക്കുന്നപോലെ തോന്നി.

"കിടന്നോളു  "
"ആരാ നിങ്ങള്‍? എന്തിനു നിങ്ങളെ അനുഗമിക്കണം "
"സംസാരിക്കണ്ട കിടന്നോളു, നമുക്ക് പോകാന്‍ സമയമായി   "

എന്തോ ഒരു ശബ്ദം  കേട്ട് ലക്ഷ്മിയമ്മ ഓടിയെത്തി. വാടിയ പൂച്ചെണ്ടും മാലയുമായി അതാ അയാള്‍ തറയില്‍ കിടക്കുന്നു. ലക്ഷ്മിയമ്മ വിളിച്ചു നോക്കി, അനക്കമില്ല. അവര്‍ തൊട്ടു നോക്കി, ശരീരം തണുത്തു  തുടങ്ങിയിരിക്കുന്നു,   അവര്‍ അലറി വിളിച്ചു മാഷ് ചെവിക്കൊണ്ടില്ല. പൊട്ടിക്കരഞ്ഞു. ആരൊക്കയോ ഓടിക്കൂടി.

"അപ്പോള്‍ യാത്ര തുടരാം അല്ലെ "
"ഉം " അയാള്‍ ഒന്ന് മൂളി.         

1 comment:

വിഷ്ണു ഹരിദാസ്‌ said...

ദിവാകരന്‍ മാഷിന്‍റെ ആ പ്രസംഗം .... അറം പറ്റിയല്ലോ!