Showing posts with label Stories. Show all posts
Showing posts with label Stories. Show all posts

Friday, December 30, 2011

മാഷെ.. പോവാം..


ര്‍ണിം.........................

കൈകള്‍ കൊണ്ട് ടൈംപീസ് തപ്പി, അതിന്‍റെ   തലയില്‍ ഒരു തട്ട്. മണിമുഴക്കം നിലച്ചു. കണ്ണുകള്‍ തിരുമ്മിക്കൊണ്ട് അയാള്‍ എണിറ്റു. കണ്ണാടി എടുത്തുവെച്ച് കാഴ്ചക്കു തെളിച്ചമേകി. തൊട്ടടുത്ത്‌ കിടക്കുന്ന ലക്ഷ്മിയമ്മയെ ഒന്നു നോക്കി, നല്ല ഉറക്കം.


അയാള്‍ എണിറ്റു മുറിക്കു പുറത്തേക്ക് നടന്നു,  എന്നും അഞ്ചു മണിക്ക് എഴുന്നേല്‍ക്കും . വര്‍ഷങ്ങളായുള്ള ശീലമാണ്.


മുഖം കഴുകി മുറ്റത്തേക്ക് ഇറങ്ങും, ചില്ലറ യോഗാഭ്യാസങ്ങള്‍ ഒക്കെ നടത്തും, കുറച്ചു സമയം ധ്യാനിക്കും. അടുത്ത പ്രധാന ജോലി എന്ന്  പറയുന്നത് പ്ലാവില നുള്ളലാണ്. ഈര്‍ക്കിലി കൊണ്ട് കുത്തിയെടുക്കും, ഈര്‍ക്കിലില്‍ കോര്‍ത്തപ്പോലെ തെങ്ങിന്‍ ചുവട്ടില്‍ ഉപേക്ഷിക്കും, എന്നിട്ട് തൊടിയിലേക്ക്‌ ഒറ്റ നടത്തമാണ്. അടര്‍ന്നു വീണ അടയ്ക്കകള്‍, തേങ്ങ എല്ലാം പെറുക്കിക്കൂട്ടും. താന്‍ നട്ടുവളര്‍ത്തിയ തന്‍റെ ചെടികളോടു കുശലം പറയും. അവയ്ക്ക് വെള്ളവും വളവും നല്‍കും.

തൊടി മുഴുവന്‍ നടന്നു കഴിയുമ്പോള്‍ നേരം ഇമ്മിണി ആയിട്ടുണ്ടാവും, ഏകദേശം എട്ട്.  മടങ്ങി വരുമ്പോള്‍ ഒരു കിണ്ടി വെള്ളം ഉമ്മറപ്പടിയില്‍ ഉണ്ടാവണം, അതു പണ്ടേ ശട്ടം കെട്ടിയിട്ടുള്ളതാണ്, ലക്ഷ്മിയമ്മ അതു മുടക്കാറില്ല.

അന്നും പതിവുപോലെ ഉമ്മരപ്പടിയിലെത്തി കിണ്ടിയിലെ വെള്ളം കൊണ്ട് കാലുകള്‍ കഴുകി. കോലായിലെ ചാരുകസേരയിലിരുന്നു പത്രം നിവര്‍ത്തി നോക്കി.

"ലക്ഷ്മിയെ,..." എന്ന് നീട്ടിയൊരു വിളി.
അപ്പോളേക്കും ചായയുമായി ലക്ഷ്മിയമ്മ എത്തിയിരുന്നു, എന്നും പതിവുള്ളതാണല്ലോ?

പിന്നെ, പത്രം വായന, ചായകുടി, കുളി ഇതാണ് ക്രമം. ഒരിക്കലും അതു തെറ്റാതെ അയാള്‍ ശ്രേദ്ധിച്ചിരുന്നു.

കുളികഴിഞ്ഞു എത്തുമ്പോള്‍ ഇസ്തിരിയിട്ട കുപ്പായങ്ങള്‍ കട്ടിലില്‍ എടുത്തു വെച്ചിടുണ്ടാവും, അതും ലക്ഷ്മിയമ്മയുടെ പണിയാണ്.

അന്ന് കുളികഴിഞ്ഞു  എത്തിയപ്പോള്‍ ഇസ്തിരിയിട്ട് വെച്ച തുണികള്‍ കണ്ടില്ല.
"ലക്ഷ്മിയേ കുപ്പായം ഇസ്തിരിയിട്ട് കഴിഞ്ഞില്ലേ?" -- മറുപടിക്കായി അയാള്‍ കാതോര്‍ത്തു ! പക്ഷേ, മറുപടി കിട്ടിയില്ല !

"നിന്നെന്നയാ വിളിച്ചേ, കേട്ടില്ല എന്നുണ്ടോ? " ആ ചോദ്യത്തില്‍ അല്പം ശുണ്ടി കലര്‍ന്നിരുന്നു.
മൂക്കത്താണെ ശുണ്ടി.
"അല്ല, കുപ്പായം ഇട്ടോണ്ട് എവിടിയ്ക്കാ പോണേ? " - ചോദിച്ചും കൊണ്ട് ലക്ഷ്മിയമ്മ ആ മുറിയിലേക്ക് കടന്നു വന്നു. കയ്യില്‍ രണ്ടാമത്തെ ചായ അതും പതിവുള്ളതാ.

ആ ചോദ്യം അയാളെ ഒന്നു ഉലച്ചു!
"ശരിയാല്ലേ? എവിടെ പോകാനാ  " - നിര്‍വികാരത്തോടെ അയാള്‍ ചോദിച്ചു
"അതന്നയാ ഞാനും ചോദിക്കണത് ! " ചായ കൊടുത്തോണ്ട് ലക്ഷ്മിയമ്മ ചോദിച്ചു.

ചായ വാങ്ങി, എന്തോ ആലോചിച്ചുകൊണ്ട്‌ അയാള്‍ കട്ടിലില്‍  ഇരുന്നു

ലക്ഷ്മിയമ്മ രംഗത്തുനിന്ന് വിടവാങ്ങി അടുക്കളയില്‍ രംഗപ്രവേശം ചെയ്തു.

ഇസ്തിരിയിട്ട കുപ്പായവും ധരിച്ചു, കാപ്പികുടി കഴിഞ്ഞ്, തന്‍റെ കാലന്‍ കുടയും, കയ്യില്‍ ഒരു ബാഗുമായി സ്കൂളിലേക്ക് ഒരു നടത്തം. അതു ഇന്നലെ വരെ! എന്ന് മുതല്‍ അതില്ല!

മേശമേല്‍ ഇരിക്കുന്ന വാടിയ പൂച്ചെണ്ടും, പൂമാലയിലേക്കും അയാള്‍ നോക്കി.

"കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷക്കാലമായി നമ്മുടെ ഈ സ്കൂളിനുവേണ്ടി  വേണ്ടി അഹോരാത്രം അധ്വാനിച്ച ഒരു മികച്ച അധ്യപകനെയാണ് നമുക്ക് നാളെമുതല്‍ നഷ്ടമാവാന്‍ പോകുന്നത് ...." ദിവാകരന്‍ മാഷിന്‍റെ ആ പ്രസംഗം പ്രതിധ്വനി പോലെ കേട്ടു.

ഇന്ന് മുതല്‍ ദിനചര്യകളില്‍ പലതും ഇല്ലാതായിരിക്കുന്നു, സ്കൂളിലേക്കുള്ള നടത്തം, അസംബ്ലി, ചൂരലുമായി വരാന്തയിലൂടെ ഉള്ള കറക്കം, ഹെഡ്മാഷുടെ കസേരയില്‍ ഞെളിഞ്ഞുള്ള ഇരുപ്പ്, വൈകുനേരം  കുമാരന്‍ കൊണ്ടുവരുന്ന ചായ എല്ലാം ഇന്ന് മുതല്‍ ഇല്ല.

ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ അയാളുടെ മനസ്സ് വിസമ്മതിച്ചു, പക്ഷേ ഉള്‍ക്കൊണ്ടേ  പറ്റു.
ഒരു മൂകത ആ മുറിയില്‍ തങ്ങി തളം കെട്ടി നിന്നു.

"മേശമേല്‍ ഭക്ഷണം എടുത്തു വെച്ചിടുണ്ട് " ലക്ഷ്മിയമ്മയുടെ ശബ്ദം, ഭക്ഷണം എടുത്തു വെച്ചിട്ട്  കുറച്ചു നേരമായിട്ടും ആളെ കാണാത്തകൊണ്ട് തിരക്കിയെതിയതാണ്.
"എന്താ കഴിക്കണില്ലേ ?  "
"ഹോ ! എനിക്ക് വേണ്ട "
"അതെന്തിയെ ഇപ്പോ വേണ്ടാത്തെ? "
"വിശക്കണില്ല!" ജന്നാലയില്‍ക്കൂടി വിദൂരതയിലേക്ക് നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു.
"മേശമേല് എടുത്തു വെച്ചിടുണ്ട് വിശക്കുമ്പോള്‍ കഴിച്ചോള്, ഇല്ലേല്‍ എന്നെ വിളിച്ച മതി. " എത്രയും പറഞ്ഞു ലക്ഷ്മിയമ്മ  വീണ്ടും  രംഗത്തുനിന്ന് വിടവാങ്ങി.

രാവിലെ ചെത്തും കഴിഞ്ഞു സൈക്കിളില്‍,  ബാഗും തൂക്കി സ്കൂളിലേക്ക് പോകുന്ന കുരുന്നുകള്‍, പി ഡബ്ലിയു ഡി യില്‍ ജോലിയുള്ള സതീശനും ഭാര്യയും , അങ്ങനെ രാവിലെ സ്കൂളിലേക്കുള്ള നടപ്പില്‍ കാണാറുള്ള ചില മുഖങ്ങള്‍, ചിലപ്പോള്‍ ഒരു ചിരി മാത്രമായി കടന്നു പോകും വല്ലപോളും ഒരു സംസാരവും.

"എല്ലാം മാറിന്നു വിചാരിക്കണ്ട. എണിറ്റു നടന്നോളു! "
"ഉം ..." അയാള്‍ ഒന്ന് മൂളി

എണിറ്റു വസ്ത്രങ്ങള്‍ മാറി, കാലന്‍  കുടയും ബാഗും എടുത്തു നടന്നു, ഉമ്മറപ്പടി കടന്നു മുറ്റം കഴിയാറായപ്പോഴേക്കും  ഒന്ന് തിരിഞ്ഞു നോക്കി, ഉമ്മറത്ത്‌ ആരെയും കണ്ടില്ല.

ഈ ഒറ്റയടിപാത  തീരുന്നിടത്ത് ടാര്‍ ഇട്ട റോഡാണ് അതില്‍ കൂടി കുറച്ചു നടന്നാല്‍  സ്കൂള്‍ എത്തും.

"അപ്പൊ ഇനിയെന്താ പരിപാടി "
"അങ്ങോട്ട്‌ നടക്കുക തന്നെ " മറുപടിയായി അയാള്‍   പറഞ്ഞു

"കുറെ ദൂരം ഉണ്ടല്ലോ "
"സാരല്ല്യ നടക്കാം! ശരീരത്തിന് തളര്ച്ചയൊന്നും വന്നിട്ടില്ല  "

"എന്നാല്‍ പോന്നോള്   "
"ഉം " അയാള്‍  നടത്തം തുടര്‍ന്നു.

"കുമാരന്‍ വരാന്‍ നേരമയിട്ടുണ്ടാവും അല്ലെ ? "
"അതെ, നീണ്ട ഒരു ചിരി ഉണ്ടാവും അവടെ മുഖത്ത് "

"ഉണ്ടാവും കാരണം അവനു ഇനിയും സമയം ഉണ്ടല്ലോ! അല്ലെ ? "
"ഉണ്ടാവും "

"വെയിലിനു നല്ല ചൂട് അല്ലെ "
"സാരല്ല്യ അത് ശീലായി "

"സ്കൂളില്‍  പോണ കുട്ട്യോളോ? "
"കുട്ട്യോള് വരാന്‍ സമയം അവണതെയുള്ളൂ"

"എന്തായാലും നമുക്ക് നടക്കാം "

റോഡിന്‍റെ ഇരു വശങ്ങളിലും  ആരോക്കയോ നില്‍ക്കുന്നപോലെ, എല്ലാവരും തന്നെ ശ്രദ്ധിക്കുന്നതായും  അയാള്‍ക്ക് തോന്നി. നടക്കുന്ന വഴിയില്‍ ആരോ വെളുത്തപൂക്കള്‍ നിരത്തിയിരിക്കുന്നു.

"അയ്യോ എന്‍റെ കാലുകള്‍ നഗ്നമാണ്‌ " അയാള്‍ പരിഭവിച്ചു.
"അതയോ?"
"അതെ "
"അതിനല്ലേ ഈ പൂക്കള്‍ "
"അവയെന്തു തെറ്റ് ചെയ്തു "
"തെറ്റുകളുടെ പുസ്തകം തുറക്കാറായില്ല"
"ങേ "
"സ്കൂള്‍ എത്താറായോ  "
"ഇല്ല ഇത്തിരി കൂടി നടക്കണം "
"എങ്കില്‍ ആയിക്കോട്ടെ  "

"ല്ല ഒരു സംശയം "
"എന്താ? ചോദിചൊളു "
"ഞാന്‍ എന്തിനു നിങ്ങളെ അനുഗമിക്കണം "
"അത് നിയോഗം അല്ലെങ്കില്‍ വിധി എന്നും പറയാം! എന്താ പാടില്ല എന്നുണ്ടോ ? "
"അങ്ങനെ ഉദ്ദേശിച്ചിട്ടില്ല "
"എന്നാല്‍ നടന്നോളു "
"ശരി അങ്ങനെ ആവട്ടെ " സംശയം ബാക്കിയാക്കി അയാള്‍ നടന്നു

"നിങ്ങള്‍ ആരാണ്? ഞാന്‍ എന്തിനു നിങ്ങളെ അനുഗമിക്കണം  " ഒരു നീണ്ട നിശബ്ധത ഭേദിച്ചുകൊണ്ട്  അയാള്‍ ചോദ്യം ആവര്‍ത്തിച്ചു.
"വിധി "
"ആയിരിക്കാം എങ്കിലും എന്‍റെ ചോദ്യത്തിനുള്ള മറുപടി ഇതാണോ "
"അതെ "
"പക്ഷെ അത് പൂര്‍ണമല്ലല്ലോ  " - അയാള്‍ ചൊടിച്ചു
"പൂര്‍ണ്ണ ഉത്തരം അറിയാമെങ്കില്‍ എന്തിനു ചോദ്യം ഉന്നയിക്കണം "
പിന്നീടു ഒന്നും ഉരിയാടാന്‍ അയാള്‍ക്ക് തോന്നിയില്ല. നടപ്പ് തുടരുക മാത്രം ചെയ്തു.

"ഇതല്ലേ സ്കൂള്‍ ?"
"അതെ "
"ഇവിടെയെങ്ങും ആരെയും കാണാനില്ലാലോ? "
"ആരും എത്തിയിട്ടുണ്ടാവില്ല "
"കാത്തിരിക്കണോ "
"അനുവദിച്ചാല്‍ നന്നായിരുന്നു "
"ആയികോട്ടേ, പക്ഷെ നമുക്ക് അധികം സമയമില്ല ഒരുപാട് സഞ്ചരിക്കുവനുണ്ട്   "

അയാള്‍ സ്കൂള്‍ ഗേറ്റ് കടന്നു അകത്തേക്ക് ചെന്നു. വിശാലമായ മൈതാനം നടുവിലായി ഒരു കൊടിമരം. എങ്ങും ആരെയും കാണില്ല പക്ഷെ എല്ലായിടത്തും  വെളുത്ത പുഷ്പങ്ങള്‍ തൂവിയിരിക്കുന്നു. ക്ലാസ്സ്‌ മുറികള്‍ എല്ലാം തുറന്നിട്ടിരിക്കുന്നു. അയാള്‍ ചുറ്റും  ഒന്ന് വീക്ഷിച്ചു.
 തനിക്കഭിമുഖമായി കാറ്റ് വീശുന്നപോലെ തോന്നി, കണ്ണുകളില്‍ ഇരുട്ട് കയറുന്നപോലെ! കേള്‍വി നശിച്ചു കൈകാലുകള്‍ കോച്ചി വിറച്ചു. ശരീരം തണുത്തു   മരവിക്കുന്നപോലെ തോന്നി.

"കിടന്നോളു  "
"ആരാ നിങ്ങള്‍? എന്തിനു നിങ്ങളെ അനുഗമിക്കണം "
"സംസാരിക്കണ്ട കിടന്നോളു, നമുക്ക് പോകാന്‍ സമയമായി   "

എന്തോ ഒരു ശബ്ദം  കേട്ട് ലക്ഷ്മിയമ്മ ഓടിയെത്തി. വാടിയ പൂച്ചെണ്ടും മാലയുമായി അതാ അയാള്‍ തറയില്‍ കിടക്കുന്നു. ലക്ഷ്മിയമ്മ വിളിച്ചു നോക്കി, അനക്കമില്ല. അവര്‍ തൊട്ടു നോക്കി, ശരീരം തണുത്തു  തുടങ്ങിയിരിക്കുന്നു,   അവര്‍ അലറി വിളിച്ചു മാഷ് ചെവിക്കൊണ്ടില്ല. പൊട്ടിക്കരഞ്ഞു. ആരൊക്കയോ ഓടിക്കൂടി.

"അപ്പോള്‍ യാത്ര തുടരാം അല്ലെ "
"ഉം " അയാള്‍ ഒന്ന് മൂളി.         

Friday, May 6, 2011

ഒരു അട്ട എന്റെ ചോര

ഓടിയും നടന്നും മടുത്തു. ഈ കട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയി, ദിശ അറിയില്ല എങ്ങോട്ട് പോകണം ?
ശ്ശൊ, വന്ന വഴി മറന്നു! എങ്ങനെ തിരിച്ചു പോകും?. എന്തായാലും മുന്നോട്ടു നടക്കാം.
ഭൂമിക്കു നല്ല തണുപ്പ്, ഈര്‍പ്പം തങ്ങി നില്കുന്നു, തിങ്ങി നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ക്കൂടി ചോര്‍ന്നൊലിക്കുന്ന സൂര്യപ്രകാശം, ഭംഗിയുള്ള കാഴ്ചതന്നെ.
പക്ഷെ, അതല്ലോ എന്റെ പ്രശ്നം! എങ്ങനെ പുറത്തു കടക്കും?
പെട്ടന്ന് കാലില്‍ എന്തോ ഒരു തണുപ്പ്  തോന്നി , പാന്റ് തെറുത്തു കയറ്റി നോക്കി ഒരു അട്ട എന്റെ ചോര കുടിച്ചു വീര്‍ത്തിരിക്കുന്നു അവന്‍,
"ദ്രോഹി..." ഞാന്‍ അലറി, അത് കേട്ടിട്ടാവണം  അവന്‍ ഉരുണ്ടു താഴെ വീണു, സത്യം അതല്ല കുടിച്ചു മടുത്തപ്പോള്‍ അവന്‍ പിടി വിട്ടതാ!
തറയിലേക്കു നോക്കിയ ഞാന്‍  ഞെട്ടി എന്റെ ചുറ്റും തേരട്ടകള്‍, ഈര്‍ക്കിലിടെ അറ്റം മാത്രം ഓടിച്ചു മണ്ണില്‍ കുത്തിവെച്ചപോലെയുണ്ട്
പെട്ടന്ന് അവന്‍ വലുതാവുന്ന പോലെ തോന്നി, അവന്‍ മാത്രമല്ല ചുറ്റും ഉള്ളവരും വലുതാവുന്നു.
ദ്രോഹി എന്ന് വിളിച്ചതിന്  പകരം ചോദിയ്ക്കാന്‍ വരുന്നതാണോ ? തിരിഞ്ഞു ഓടാനായി പുറകോട്ടു നോക്കി ദേ അവിടെയും ഒരെണ്ണം,
ഇതു വലിയ തൊല്ല ആയല്ലോ ഈശ്വരാ ? വിയര്‍പ്പു അണപൊട്ടി ഒഴുകി, ഓടാന്‍ ശ്രമിച്ചു പറ്റിയില്ല ചുറ്റും അവറ്റകള്‍ എന്നെ വളഞ്ഞിരിക്കുന്നു,
നേതാവാണെന്ന് തോനുന്നു അവന്‍  എന്റെ അടുത്തേക്ക്  തല നീട്ടി, ചോദ്യം ചെയ്യാന്‍ എന്നാ മട്ടില്‍, എന്റെ ചെവിയില്‍ അവന്‍ അലറി..  
ടിക്ക് .. ടിക്ക് .. ടിക്ക് ..
ഞാന്‍ ഞെട്ടി എണിറ്റു, വിയര്‍ത്തു കുളിച്ചിരിക്കുന്നു..
അപ്പോളും അലാറം ചിലച്ചു കൊണ്ടിരുന്നു
ടിക്ക് .. ടിക്ക് .. ടിക്ക് ..
 

Saturday, March 5, 2011

മുഖങ്ങള്‍


ഈ നടപ്പാതയില്‍ക്കൂടി ഒരുപാട് തവണ ഞാന്‍ നടന്നിട്ടുണ്ട്. പലപല  മുഖങ്ങള്‍ അതില്‍ പലതരം വികാരങ്ങള്‍, ആ മുഖങ്ങളെ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും ഞാന്‍ കടന്നു പോകാറുണ്ട്, ഈ യാത്രയുടെ ദൂരം ഇന്നുവരെ അളന്നിട്ടില്ല അല്ലെങ്കില്‍ അതിന്‍റെ ആവശ്യം ഇന്നുവരെ ഉണ്ടായില്ല. 

പക്ഷേ, ഇന്നു കാണുന്ന മുഖങ്ങള്‍ക്കു ഒരുപാട് പ്രത്യേകതകള്‍ തോന്നി, കാരണം, ഞാന്‍ തിരയുകയാണ്! 

പലതരം മുഖങ്ങള്‍, ചിലത് വട്ടം, മറ്റു ചിലത് ചതുരം അങ്ങനെ നിരവധി. പക്ഷേ ആ മുഖം മാത്രം എനിക്ക് കണ്ടെത്താനായില്ല.

പ്രത്യേകതകള്‍ അല്ലേ? അതെ, അതുണ്ട്, പക്ഷേ എല്ലാറ്റിലും വികാരം ഒന്ന് മാത്രം, സന്തോഷം, 
"അതെന്താ?"  - ചോദിക്കണമെന്ന് എനിക്ക് തോന്നി, ചോദിച്ചില്ല !!

ഒരിറ്റു കണ്ണുനീര്‍ അതിനിടയില്‍ കണ്ടെങ്കില്‍ ഞാന്‍ സന്തോഷിക്കുമാരുന്നു! അത് ആനന്ദാശ്രുക്കള്‍ ആയിരുന്നുവെങ്കില്‍. എവിടെ കണ്ണുനീര്‍ ഞാന്‍ കണ്ടില്ല കാലം മായിച്ചു കളഞ്ഞതാവാം, ദയ, അനുകമ്പ, മാനുഷിക മൂല്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത ഈ ലോകത്ത് കണ്ണുനീര്‍ മാത്രം വേണമെന്ന് ശാട്യം പിടിക്കരുത്, അത് ശരിയല്ലലോ! 

എങ്കിലും ആ മുഖം എനിക്ക് കണ്ടെത്തണം, പളുങ്ക്  ഗോളങ്ങള്‍ക്കിടയില്‍ കൂടി ഒഴികി വരുന്ന നീരുറവകള്‍ ആ മുഖത്ത് ഉണ്ടാവും, പക്ഷെ  ഊറ്റു കുറവായിരിക്കാം, കാരണം അത് വറ്റി തുടങ്ങിയിട്ടുണ്ടാവണം, കാലങ്ങളോളം ഊറ്റിയതല്ലേ ?

ആ മുഖം .... അതെ ..... അതുതന്നല്ലേ ഞാന്‍ തേടിയ മുഖം? അതെ! അതെ!

ആ മുഖത്തു  നീര്‍ച്ചാലുകള്‍ പാടുകളായി  അവശേഷിക്കുന്നു , കവിളുകള്‍ ഒട്ടി, പളുങ്ക്  ഗോളങ്ങള്‍ അകത്തേക്ക് പോയിരിക്കുന്നു, അടുതെത്തുവാന്‍ ഞാന്‍ വെബ്ബി,  മുഖങ്ങള്‍ ഓരോന്നായി ഞാന്‍ തട്ടിമാറ്റി, അടുത്ത് എത്തുംതോറും അകലുന്നതായി  തോന്നി, എന്നാല്‍ കഴിയുന്ന വേഗതയും ഞാന്‍ ഓടി, അതാ അവിടെ കൈയെത്തും ദൂരത്തു ഉണ്ട് പക്ഷേ കരസ്ഥമാക്കാന്‍ ഇനിയും ഓടണം! അതെന്താ? 

വേനല്‍ചൂട് എന്നെ തളര്‍ത്തുന്നുവോ ? ഒരിറ്റു നീരിനായി എന്‍റെ കണ്ഠം കേഴുന്നുവോ? പാടില്ല, ശരീരത്തിന്‍റെ ബാലിശ്ശമായ തോന്നലുകള്‍ക്ക് അടിമപ്പെടാന്‍ പാടില്ല! എന്‍റെ ലക്‌ഷ്യം ആ മുഖമാണ്, അതിലേക്കു എത്തുക. കഴിയുന്നതും വേഗതയില്‍ ഞാന്‍ ഓടി, കാലുകള്‍ ആരോ പുറകോട്ടു വലിക്കുന്നതായി തോന്നി, ഓട്ടം പിന്നീടു  നടത്തമായി! അതിന്‍റെ താളം കുറഞ്ഞു വേച്ചു വേച്ചു ഇഴയേണ്ടി  വരുമോ? എങ്കിലും ആ മുഖം എനിക്ക് വേണം.
എന്‍റെ കാഴ്ച്ചകള്‍ മങ്ങുന്നു, 
"പാടില്ല, മങ്ങുവാന്‍ പാടില്ല! എത്രയും അടുത്ത് എത്തിയില്ലേ ? "

ആ മുഖം അവിടെത്തന്നെ നില്‍കുന്നു! എന്നെ കണ്ടിട്ടാവാം, ആയിരിക്കട്ടെ!
എത്തി, അടുത്ത് എത്തി, കൈകള്‍ നീട്ടി ഞാന്‍ തൊട്ടു, അതെ ഈ മുഖം തന്നെയാണ്, എന്‍റെ വരണ്ട തൊണ്ടയില്‍ നിന്നും വാക്കുകള്‍ പുറത്തു വന്നു 
" അമ്മേ ഈ മോനോട്  പൊറുക്കണം, 
വാ നമുക്ക് വീട്ടില്‍ പോകാം !  "   

Saturday, September 18, 2010

സഞ്ചി

"മുകളിലോട്ടു നോക്കിയിരിക്കാതെ  കഞ്ഞി കുടിയടാ" അമ്മയുടെ ശകാരം കേട്ടപ്പോള്‍ അവന്‍ ഒന്ന്  ഞെട്ടി, കഞ്ഞി കുടിക്കുവാന്‍ തുടങ്ങി.
പുറത്തു അടമഴ പെയ്യുന്ന കര്‍ക്കിടക്കം, പഞ്ഞക്കര്‍ക്കിടകം എന്നും പറയാറുണ്ട് , ആ ഒറ്റമുറി വീട്ടില്‍ അച്ഛനും, അമ്മയും , ചേച്ചിയും, അവനും പിന്നെ ദാരിദ്രവും! പക്ഷേ ഒരുപാടു സന്തോഷങ്ങള്‍ നിറഞ്ഞതായിരുന്നു ആ വീട്.

വീണ്ടും അവന്റെ കണ്ണുകള്‍ ഭിത്തിയില്‍ തൂക്കിയിട്ടിരിക്കുന്ന ആ തോള്‍ സഞ്ചിയിലേക്ക്  തന്നെ, ഒരു നിമിഷം കൊണ്ട് ഒരുപാടു സംഭവങ്ങള്‍ ആ പിഞ്ചുമനസ്സില്‍ മാറി മറിഞ്ഞു.
-----
ഒരു ഓണ അവധി കഴിഞ്ഞു സ്കൂള്‍ തുറന്ന ദിവസം പ്രോഗ്രസ്സ്കാര്‍ഡുമായി ക്ലാസ്സ്‌ ടീച്ചര്‍ എത്തി, കൂടെ മടക്കിപ്പിടിച്ച ഒരു സഞ്ചിയും, ടീച്ചര്‍ പേരുകള്‍ വിളിക്കുവാന്‍ തുടങ്ങി, മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് കാര്‍ഡുകള്‍ വെച്ചിരിക്കുന്നത്, എല്ലാ പേരുകളും വിളിച്ചു കഴിഞ്ഞു ഇനിയുള്ളത് ഒരു പേര് മാത്രം.
"ഇനി ആരുടേയും പെരുവിളിക്കാനില്ല! അപ്പോള്‍ സഞ്ചി എനിക്കുതന്നെ " - അവന്റെ മനസ്സ് പറഞ്ഞു "നാളെ മുതല്‍ ഞാന്‍ സഞ്ചിയില്‍ പുസ്തകങ്ങള്‍ കൊണ്ടുവരും, എന്റെ ചോറുംപാത്രം അതില്‍ ഇടും

"കൃഷ്ണന്‍കുട്ടി " - ടീച്ചര്‍ പേരുവിളിച്ചു "ഈ ഓണപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കൃഷ്ണകുട്ടിക്കു ഒള്ളത ഈ സമ്മാനം"
അവന്റെ കണ്ണുകള്‍ വിടര്‍ന്നു, മൂക്കുകള്‍ വികസിച്ചു , ഒരു ചെറിയ വിറയലോടെ അവന്‍ എണീറ്റുനിന്നു
"മുന്നോട്ടു വാടാ എല്ലാരും കാണട്ടെ നിന്നെ "
രണ്ടാമത്തെ ബഞ്ചില്‍ രണ്ടാമതായിരുന്നു അവന്റെ സ്ഥാനം, ഒരു ജാള്യതയോടെ അവന്‍ മുന്നിലേക്ക്‌ വന്നു
"എപ്പോളും ഇതുപോലെ നല്ല മാര്‍ക്ക് മേടിക്കണം " - സഞ്ചിയും പ്രോഗ്രസ്സ്കാര്‍ഡും നീട്ടികൊണ്ട് ടീച്ചര്‍ പറഞ്ഞു
"ഉം.." - അവന്‍ തലയാട്ടി
"എന്നാ പോയിരുന്നോ "
ടീച്ചര്‍ ക്ലാസ്സ്‌ എടുക്കാന്‍ തുടങ്ങി, പക്ഷേ അവന്റെ ശ്രദ്ധ  മുഴുവനും ആ സഞ്ചിയില്‍ തന്നെ ആയിരുന്നു, ഇന്നു വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയെ കാണിക്കണം, സ്കൂള്‍ വിടുമ്പോള്‍ ചേച്ചിയെ കാണിക്കണം!!
ബെല്ലടിച്ചു ടീച്ചര്‍ ക്ലാസ്സ്‌ നിര്‍ത്തി, ഇന്റെര്‍വല്‍ ആണ് .
"എടാ നിന്റെ സഞ്ചി കാണിച്ചേ?" സാബുന്റെ ആ ചോദ്യം കേട്ടപ്പോള്‍  അവനു നീരസം തോന്നി, അവന്റെ അച്ഛന്‍ ഗള്‍ഫീന്ന് കൊണ്ടുവന്ന പെന്‍സില്‍  എടുത്തതിനു എന്നോട്  വഴക്കുണ്ടാക്കിയവനാ അവന്‍
"പോ, ഞാന്‍ കാണിക്കത്തില്ല " അവന്‍ സഞ്ചിയില്‍ മുറുകെപ്പിടിച്ചുകൊണ്ട്  പറഞ്ഞു
"അയ്യേ ഇതു കൊള്ളത്തില്ല, പെട്ടന്ന് കീറിപ്പോകും  "
"അങ്ങനൊന്നും കീറിപ്പോകത്തില്ല, ഇതു നല്ല സഞ്ചിയാ " - അവന്‍ പുറം തിരിഞ്ഞിരുന്നു ,
"ഒന്ന് കാണിച്ചേടാ  " - സാബു കെഞ്ചി
"നീ പോ, എന്നോട് കൂടണ്ട "
അപ്പോളേക്കും ഇന്റെര്‍വല്‍ കഴിഞ്ഞു ഉള്ള ബെല്‍ അടിച്ചു, അവന്‍ സ്കൂള്‍ വിടുന്നതും കാത്തിരുന്നു.
സ്കൂള്‍ വിട്ടു, കുട്ടികള്‍ ഇറങ്ങുവാന്‍ തുടങ്ങി, അവന്‍ സഞ്ചി നിവര്‍ത്തി നോക്കി
നല്ല വലിപ്പം! നല്ല ഭംഗിയും ഉണ്ട് ! ആര്‍ത്തിയോടെ പുസ്തകങ്ങള്‍ അതില്‍ കുത്തിനിറച്ചു, ചോറുംപത്രവും കുത്തിക്കയറ്റി , ഭിക്ഷക്കാരന്റെ ഭാണ്ഡം പോലെ അത് വീര്‍ത്തുനിന്നു.
സഞ്ചിയും തോളില്‍ത്തൂക്കി അവന്‍ നടന്നു, അവനെയും കാത്തു ചേച്ചി ഗേറ്റിനരുകില്‍ നില്പുണ്ടായിരുന്നു.
"ഏതാ കൃഷ്ണ ഈ സഞ്ചി ?"
"എനിക്ക് ടീച്ചര്‍ തന്നതാ !" അഭിമാനത്തോടെ അവന്‍ പറഞ്ഞു
"ഏത് ടീച്ചര്‍ ? എന്നാത്തിനു തന്നതാ? "
"എന്റെ ക്ലാസ്സ്‌ ടീച്ചര്‍ "
"ചുമ്മാ തരുവോ? "വിശ്വാസം വരാത്ത രീതിയില്‍ ചേച്ചി അവനെ നോക്കി
"ചുമ്മാതല്ല! ഓണപരീക്ഷക്ക്‌  ഞാനാ ക്ലാസ്സില്‍ ഫസ്റ്റ് ! " ഞെളിഞ്ഞുക്കൊണ്ട്  അവന്‍ പറഞ്ഞു , പ്രോഗ്രസ്സ് കാര്‍ഡു എടുക്കുവാന്‍ അവന്‍ സഞ്ചി തുറന്നു,
"വേണ്ട  വീട്ടില്‍ ചെന്നിട്ടു എടുക്കാം "
"ഉം.."
"താടാ മോനെ സഞ്ചി ഞാന്‍ പിടിയ്കാം "
"വേണ്ട ഞാന്‍ പിടിച്ചോളാം,  ചേച്ചി താഴെയിടും "
  "എന്നും ഞാനല്ലേട നിന്റെ ബുക്ക് ചൊമക്കുന്നെ ?"
"അത് എനിക്ക്  സഞ്ചി ഇല്ലാത്ത കൊണ്ടല്ലേ ?"
"ഇനി ഇതു ചോമാക്കാനെന്നും പറഞ്ഞു എന്റെടുത്ത്  വന്നേക്കല്ലേ "
"ഇല്ല വരത്തില്ല "

അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അവര്‍ നടന്നു വീട്ടില്‍ എത്തി, അമ്മയെ സഞ്ചി കാണിച്ചു, സഞ്ചി കിട്ടിയ കഥയും, സാബു നോക്കാന്‍ ചോദിച്ചിട്ട് കൊടുക്കാത്ത കഥയും എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞു കേള്‍പ്പിച്ചു. ആ അമ്മക്ക് ഒരുപാടു സന്തോഷം തോന്നി , ഈ ദാരിദ്ര്യ ജീവിതത്തിനു നടുവിലും തന്റെ കുട്ടികള്‍ നന്നായി പഠിക്കുന്നുണ്ടല്ലോ!
അച്ഛന്‍ വരാന്‍ ഒരുപാടു വൈകി, കാത്തിരുന്നു മടുത്തപ്പോള്‍ എപ്പോളോ  അവന്‍ ഉറങ്ങിപ്പോയി.


അന്നുമുതല്‍ ആ സഞ്ചി അവന്റെ ഉറ്റ കൂട്ടുകാരനായി മാറി

------
"കുഞ്ഞേ എന്നാ ആലോചിക്കുവ നീ " ഒരു തട്ട് കൊടുത്തുകൊണ്ട് അച്ഛന്‍ ചോദിച്ചു
അവന്‍ അച്ഛനെ നോക്കി, കഞ്ഞി കുടിക്കുവാന്‍ കണ്ണുകൊണ്ട് അയാള്‍ ആങ്ങ്യം കാട്ടി, പ്ലാവിലയില്‍ കുമ്പിള്‍ കുത്തി  ഉണ്ടാക്കിയ സ്പൂണില്‍ അവന്‍ കഞ്ഞി വാരിക്കുടിച്ചു. 
പുറത്തു മഴയ്ക്ക് ശക്തി  കൂടി വരുന്നു, കാറ്റ് അഞ്ഞുവീശുവാന്‍ തുടങ്ങി, വീടിന്റെ മേല്ക്കുരയിലെ ഒന്നുരണ്ടു ഷീറ്റുകള്‍ ഇളകുവാന്‍  തുടങ്ങി,  ടപ, ടപ എന്ന ശബ്ദത്തോടെ, പെട്ടന്ന് അവ ഓരോന്നായി മേല്‍ക്കുരയില്‍ നിന്നും  വേര്‍പെട്ടു കാറ്റിന്റെ ഗതികൊത്തു സഞ്ചരിക്കുവാന്‍ തുടങ്ങി. ചാണകം മെഴുകിയ തറയില്‍ മഴത്തുള്ളികള്‍ പതിച്ചു.
"അയ്യോ എന്റെ പെര " അച്ഛന്‍ ചാടി എണിറ്റു
"നീ ആ പ്ലാസ്റ്റിക്‌ ഇങ്ങു എടുത്തേ " അമ്മയോടായി പറഞ്ഞു "പിള്ളാരേം കൊണ്ട് നീ അപ്പുറത്ത് പൊക്കോ "
തലയില്‍ പ്ലാസ്റ്റിക്‌ ഇട്ടുകൊണ്ട്‌ ഘോരമായി പെയ്യുന്ന മഴയിലേക്ക്‌ അയാള്‍ നടന്നു, പറന്നുപ്പോയ തന്റെ മേല്‍ക്കുര  തേടി,
ആ അമ്മ അവനെ എടുത്തു ഒക്കത്തുവെച്ചു ചേച്ചിയുടെ കയ്യില്‍പിടിച്ചു വീട്ടില്‍നിന്നു ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണ് തന്റെ സഞ്ചിയില്‍ മഴവെള്ളം വീഴുന്നത് അവന്‍ കണ്ടത്, അപ്പോളെക്കും   അത് നനഞ്ഞു  കുതിര്‍ന്നിരുന്നു.
"അമ്മ എന്റെ സഞ്ചി നനയുന്നു, അത് കീറും "
"പിന്നെ വന്നെടുക്കാട " അമ്മ അവനെ സമാധാനിപ്പിച്ചു.
"വേണ്ട എപ്പോ എടുത്തോണ്ട് പോകാം " അവന്‍ കരയുവാന്‍ തുടങ്ങി
അവന്റെ പ്രതിക്ഷേധം വകവെക്കാതെ അവര്‍ മക്കളെയുംക്കൊണ്ട്  വീടിനു പുറത്തേക്ക് ഇറങ്ങി, മേല്‍ക്കുര തകരുന്നതും മണ്‍കട്ടകള്‍  കൊണ്ടുണ്ടാക്കിയ നാല് ഭിത്തികളും ഇടിഞ്ഞു വീഴുന്നതും നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ.
"അയ്യോ എന്റെ പെര പോയെ " - അവനെയും ഒക്കത്ത് വെച്ചുകൊണ്ട് ആ അമ്മ നിലവിളിച്ചു, ഘോരമായി പെയുന്ന മഴയില്‍ അത് അലിഞ്ഞു പോയി
ഇടിഞ്ഞു വീഴുന്ന മണ്‍കട്ടകള്‍ക്കിടയിലേക്ക്  തന്റെ സഞ്ചി മറയുന്നത് അവന്‍ കണ്ടു , അമ്മയുടെ ഒക്കത്തിരുന്നുകൊണ്ട്  അവന്‍ കുതറി
"അമ്മാ സഞ്ചി " അവന്‍ ഉച്ചത്തില്‍ അലറി കണ്ണുകള്‍ അണപൊട്ടി ഒഴുകി, തനിക്കു ഏറ്റവും പ്രിയപെട്ടതു അത് നഷ്ടമാകുന്നത് കണ്ടു ആ ഇളം മനസ്സ് പിടഞ്ഞു.
ആ നിലവിളികള്‍ക്കു മഴയെ ഭേദിക്കാനുള്ള ശക്തി ഉണ്ടായിരുനില്ല, ഒരു രാക്ഷസന്റെ സംഹാര താണ്ടവം പോലെ മഴ ആര്‍ത്തു അട്ടഹസിച്ചുകൊണ്ടിരുന്നു, മക്കളെയും കൊണ്ട്  അയല്‍പക്കത്തെ വീടിന്റെ തിണ്ണയിലേക്ക് അവര്‍ ഓടി
അപ്പോളും ആ അമ്മ കരയുനുണ്ടായിരുന്നു, പക്ഷേ! അവന്റെ കണ്ണുകള്‍ അപ്പോളും സഞ്ചിക്കുവേണ്ടി പരതികൊണ്ടിരുന്നു അതിന്റെ ഒരു ശകലം  പോലും കാണാന്‍ കഴിഞ്ഞില്ല, വീടിന്റെ തിണ്ണയില്‍ മക്കളെ നിര്‍ത്തിയിട്ടു വാതിലില്‍ തട്ടിവിളിച്ചു, താല്‍ക്കാലിക അഭയം കിട്ടി, അന്ന് രാത്രി അവര്‍ അവിടെ തങ്ങി.
"എന്റെ സഞ്ചി അതിന്റെ അടിയില്‍ കാണുമോ? " തിമിര്‍ത്തുപെയുന്ന മഴയിലേക്ക്‌ നോക്കിയിരിക്കുന്ന അച്ഛന്റെ മടിയില്‍ ഇരുന്നുകൊണ്ട് അവന്‍ ചോദിച്ചു,  അയാള്‍ മറുപടിയൊന്നും  പറഞ്ഞില്ല
"അപ്പാ! ..." നീരസത്തോടെ അവന്‍ വിളിച്ചു
"എന്നാകുട്ടാ  ?" തൊണ്ടയിലെ വിങ്ങല്‍ വിഴുങ്ങികൊണ്ട് അയാള്‍ ചോദിച്ചു
"എനിക്ക്  സ്കൂളിന്നു കിട്ടിയ സഞ്ചി ........."
"അത് നമുക്ക് നാളെ എടുക്കാം " മോനെ ചേര്‍ത്തു പിടിച്ചുകൊണ്ടു അയാള്‍ പറഞ്ഞു
മഴ തോര്‍ന്നു തുടങ്ങിയിരുന്നു, എപ്പോളോ അവന്‍ ഉറങ്ങി.

എന്തൊക്കയോ ശബ്ദങ്ങള്‍  ആരോക്കയോ സംസാരിക്കുന്നതും കേട്ടുകൊണ്ട് അവന്‍ എണിറ്റു. അപ്പോളേക്കും മഴ ജോലികള്‍ തീര്‍ത്ത്‌  മടങ്ങിയിരുന്നു, പുതച്ചിരുന്ന കമ്പിളി മാറ്റി അവന്‍ എഴുനേറ്റു വീടിരുന്ന സ്ഥലത്തെക്ക്   നടന്നു, ആരൊക്കയോ അവിടെ നില്‍പ്പുണ്ടായിരുന്നു, തകര്‍ന്നടിഞ്ഞ വീടിന്റെ ഇടയില്‍നിന്നും കിട്ടിയ അവശിഷ്ടങ്ങള്‍ പെറുക്കി എടുത്തുകൊണ്ടിരിക്കുന്ന അച്ഛനെയും  അമ്മയെയും അവന്‍ കണ്ടു, സഹായത്തിനും ആരോക്കയോ ഉണ്ട്,  പെറുക്കി കൂട്ടിവെച്ചിരിക്കുന്ന സാധനങ്ങള്‍ക്കിടയില്‍ തന്റെ സഞ്ചി തിരഞ്ഞു, അതില്‍ ഇല്ല ! തകര്‍ന്ന വീടിന്റെ ഇടയിലേക്ക് അവന്‍ നടന്നു
"അവടെങ്ങാനും പോയി ഇരിക്കട " - നിറകണ്ണുകളോടെ അമ്മ പറഞ്ഞു.
അവന്‍ അത്  ശ്രദ്ധിച്ചത് പോലുമില്ല, മണ്‍കട്ടകള്‍ പെറുക്കി മാറ്റിക്കൊണ്ടിരിക്കുന്ന അച്ഛന്റെ  അടുത്തേക്ക് അവന്‍ നടന്നു
"അപ്പാ സഞ്ചി കിട്ടിയോ? "
"ഇല്ല മോന്‍ അവടെങ്ങാനും പോയിരുന്നോ "
"സഞ്ചി എടുത്തുതന്നാ ഞാന്‍ പോകാം "
"നിന്നോട് അങ്ങോട്ട്‌ പോകാന്‍ അല്ലെ പറഞ്ഞെ " അയാള്‍ ദേഷ്യപ്പെട്ടു .
അപ്പോളാണ് അവന്‍ അതുകണ്ടത് , സഞ്ചിയുടെ ഒരു ശകലം മണ്‍കട്ടകള്‍ക്കിടയില്‍ക്കൂടി പുറത്തേക്ക് തള്ളി നില്‍ക്കുന്നു, അവന്‍  മുന്നോട്ടാഞ്ഞു അതില്‍ പിടിച്ചു വലിച്ചു, കൈകള്‍ വഴുതി , അവന്‍ പുറകോട്ടു വീണു
"നിന്നോട് പറഞ്ഞാല്‍ മനസ്സിലകത്തില്ല അല്ലെ ?"  അച്ഛന്റെ ശകാരം
"കണ്ടോ എന്റെ സഞ്ചി " -
അതിനു മുകളില്‍  കിടന്ന മണ്‍കട്ട എടുത്തുമാറ്റി  അതെടുക്കാന്‍ അച്ഛന്‍  സഹായിച്ചു, പക്ഷേ അതുവരെ കത്തിരികാനുള്ള ക്ഷമ അവനുണ്ടായിരുനില്ല, വീണ്ടും അവന്‍ അതില്‍പ്പിടിച്ചു ബലമായി വലിച്ചു , ആ മല്‍പ്പിടുത്തത്തില്‍ മണ്‍കട്ട ജയിച്ചു, സഞ്ചി രണ്ടായി കീറി, ഒരു ശകലം മാത്രം അവനു കിട്ടി, ഒരു നിമിഷം  അവന്‍ നിശബ്ദനായി  നിന്നു,
'ഇതു കൊള്ളത്തില്ല കീറിപ്പോകും ' സാബുവിന്റെ വാക്കുകള്‍ ആരോ ഏറ്റുപറയുന്നപോലെ അവനു തോന്നി,
ഓര്‍മയില്‍ നിന്നു ഉണര്‍ന്നപോലെ അവന്‍ ആ തുണി കഷ്ണത്തിലേക്ക്  നോക്കി, തന്റെ സഞ്ചി കീറിയിരിക്കുന്നു, അവന്റെ മുഖം ചുവന്നു, ചെവികള്‍ ചൂടായി, നെഞ്ഞിടിപ്പ്‌ കൂടി, സഞ്ചിയുടെ ശകലം നോക്കി അവന്‍ വിങ്ങുവാന്‍ തുടങ്ങി.
"നിന്നോട് പറഞ്ഞതല്ലേ ഞാന്‍ എടുത്തുതരാമെന്നു ?" അച്ഛന്‍ ചോദിച്ചു
അതൊന്നും അവന്‍ ശ്രദ്ധിച്ചില്ല, അല്ലങ്കില്‍ അവനു അതിനു കഴിഞ്ഞില്ല!

മുറിഞ്ഞ ഓര്‍മകള്‍, മുറിഞ്ഞ ഒരു ഭാവി, അതുമല്ലെങ്കില്‍ രണ്ടായി മുറിഞ്ഞ ഒരു പിഞ്ചു ഹൃദയം, ഇതില്‍ എന്താണ് അവന്റെ കയ്യില്‍ ഇരിക്കുന്നത്  ? 
അതു നെഞ്ചോടു ചേര്‍ത്തു പിടിച്ചുകൊണ്ടു അവന്‍ തേങ്ങി, പക്ഷേ, ആ കണ്ണുനീര്‍  കാണാന്‍ കഴിഞ്ഞില്ല!, അപ്പോഴേക്കും  മഴ എത്തിയിരുന്നു.

Sunday, July 11, 2010

ആദ്യം

"ആദ്യത്തെയാണല്ലേ  ?" - അയാള്‍ ചോദിച്ചു
ഞാന്‍ തിരിഞ്ഞുനോക്കി, ഏകദേശം അമ്പതു വയസു പ്രായം തോന്നും, വളരെ ശാന്തമായ മുഖം.
"അതെ" -


ലേബര്‍ റൂമിലേക്ക്‌ അവളെ കൊണ്ടുപോകുമ്പോള്‍ ആ കണ്‍കളില്‍ ഒരു ഭയം ഞാന്‍ കണ്ടു.  കരതലങ്ങള്‍ വേര്‍പെട്ടപോള്‍ അത് മുറുകെപ്പിടിക്കാന്‍ അവള്‍ ശ്രമിച്ചു.


അവള്‍ എന്‍റെ  എല്ലാമെല്ലാം!
ജീവിതവഴികളില്‍ കൈപിടിച്ച് നടത്തിയവരെയെല്ലാം ഉപേക്ഷിച്ചു എന്നോടൊപ്പം ജീവിക്കാന്‍ ഇറങ്ങി തിരിച്ചവള്‍, നാളിതുവരെ നല്ലതൊന്നും കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, എന്നാലും പരാതിയില്ല അവള്‍ക്ക്.  ഒരു പ്രൈവറ്റ് ബാങ്കിലെ അവളുടെ താത്കാലിക ജോലി മാത്രമാണ് ഏക വരുമാനം. പ്രസവത്തിനായി അവള്‍ അവധി എടുത്തതോടെ ആ വരുമാനം മുടങ്ങി , ജീവിതം അനുദിനം ദു:സ്സഹമയികൊണ്ടിരുന്നു.


"ഇരിക്ക്  അത് കുറച്ചു സമയമാവും" -
"ഉം" - ഞാന്‍ അയാളെനോക്കി മന്ദഹസിച്ചു
വരാന്തയില്‍ ചെന്നിരുന്നു, ആരൊക്കയോ  എന്നെ താണ്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു.


അമ്മയെ ഒന്ന് വിളിച്ചു പറഞ്ഞാലോ ? അല്ലെങ്കില്‍ വേണ്ട - മനസ്  മന്ത്രിച്ചു
"നീ എന്‍റെ  മകനല്ല ! എനിക്ക് നിന്നെ കാണുകയും വേണ്ട " --
അന്നുവരെ ഞാന്‍ ചെയ്ത എല്ലാകാര്യങ്ങള്‍ക്കും കൂട്ടുനിന്ന അമ്മ എന്തിനാവാം  അന്ന് അങ്ങനെ പറഞ്ഞത് ? അഭിസാരകയുടെ മകളായി പിറക്കേണ്ടിവന്നതു അവളുടെ തെറ്റാണോ ? അവളുടെ ജനനത്തില്‍ അവള്‍ക്ക്  യാതോരുപങ്കും ഇല്ലാലോ ? പിന്നെന്തിനു അവളെ വെറുക്കണം?
ഒരു ജീവിതം പ്രതീക്ഷിച്ച് എന്‍റെ  കൂടെ വന്ന അവളും , കയ്യില്‍ അമ്പതു രൂപയും, എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോള്,
"നമുക്ക്  ദൈവമുണ്ട്   ", അവള്‍ പറഞ്ഞു
 ആ വാക്കുകളിലെ ധൈര്യം ഒരു പക്ഷേ അതൊന്നു മാത്രമാവാം ജീവിതം മുന്നോട്ടു നയിക്കാന്‍ എന്നേ പ്രേരിപിക്കുന്ന  ഘടകം


"ഇന്നാ ഒരു ചായ കുടിക്കു " - ഫ്ലാസ്കിന്റെ അടപ്പില്‍ കുറച്ചു ചായയൊഴിച്ചു അയാള്‍ എന്‍റെ നേരെ നീട്ടി
ഞാനതുവാങ്ങി ഒരു കവിള്‍ കുടിച്ചു.
"മോന് എന്താ പണി ?"
"പ്രത്യേകിച്ച് ഒന്നും ഇല്ല ! കിട്ടുന്നതെന്തും ചെയ്യും " -
"ജീവിക്കണമല്ലോ അല്ലേ ?" - എന്നോട് തന്നെ പറഞ്ഞു .
"വീട്ടില്‍ വേറെ ആരുമില്ലേ ?"
"എല്ലാവരും ഉണ്ടായിരുന്നു !"
"ഉണ്ടായിരുന്നു എന്നോ ? എന്ത് പറ്റി " ആശ്ചര്യത്തോടെ അയാള്‍ എന്നേ നോക്കി
"ഉം ..."  ദയനീയമായി  അയാളെ നോക്കി ഞാന്‍ മൂളി.
"സാരമില്ല എല്ലാം നേരേയാവും" എന്‍റെ ചുമലില്‍ കൈ വെച്ച് അയാള്‍ പറഞ്ഞു.
ആ മനുഷ്യനോടു എന്തോ ഒരു ബഹുമാനം തോന്നി -
"ഞാന്‍ അവള്‍ക്ക് ഇത്തിരി ചായ കൊടുതിട്ടുവരാം , എന്‍റെ ഭാര്യ" - ദൂരെ ഇരിക്കുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു.
ഞാന്‍ തലയാട്ടി ;
അയാളെക്കുറിച്ച് എന്തെങ്കിലും ചോദിക്കുവാന്‍പോലും എനിക്ക് തോന്നിയില്ല , എന്ത് ക്രൂരനാണ് ഞാന്‍, അല്ലേ?


വരാന്തയില്‍കൂടി അങ്ങേയറ്റം വരെ കണ്ണോടിച്ചു. ബാക്കി ചായ ഒറ്റവലിക്ക്  കുടിച്ചു,  എണീറ്റ് ലേബര്‍ റൂമിന്‍റെ അടുത്തേക്ക് നടന്നു.


അടഞ്ഞുകിടന്ന വാതിലിലേക്ക് ഒരു പ്രതീക്ഷയോടെ ഞാന്‍ നോക്കി! എന്തായിടുണ്ടാവും ?  നേരം കുറെയായല്ലോ?
ആരോ വാതില്‍ തുറക്കുന്നതായി തോന്നി ,
"ലീനയുടെ ആരെങ്കിലും ഉണ്ടോ ?" പുറത്തു വന്ന ഒരു വെളുത്ത രൂപം ചോദിച്ചു
"എന്താണ് സിസ്റ്റര്‍"
"നിങ്ങള്‍ അവരുടെ ......."
"ഭര്‍ത്താവാണ്."
"കുറച്ചുക്കൂടി  ബ്ലഡ് വേണ്ടിവരും .. !"
"എന്താ, എന്തുപറ്റി ?"
"വേഗം ബ്ലഡ്‌ ഏര്‍പ്പാട് ചെയ്യു, ബ്ലഡ്‌ ബാങ്കില്‍ പോയല്‍മതിയവും ,"
"ഉം .." - ഞാന്‍ ബ്ലഡ്‌ ബാങ്കിലെ ലക്ഷ്യമാക്കി  നടന്നു ‌
"എങ്ങോട്ടാ?  " അയാള്‍ ചോദിച്ചു
"ബ്ലഡ്‌ വേണമെന്ന് പറഞ്ഞു "
 ഫ്ലാസ്ക്കിന്‍റെ   അടപ്പ് അയാള്‍ക്ക്  കൊടുത്തുകൊണ്ട് ഞാന്‍  പറഞ്ഞു 


------
ഞാന്‍ തിരിച്ചു വരുന്നതും കാത്തു ആ വെളുത്ത രൂപം അവിടെതന്നെ ഉണ്ടായിരുന്നു
"എന്താ സിസ്റ്റര്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? " ബ്ലഡ്‌ കൊടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു
അവരതുവാങ്ങി നിസ്സഹായമായി എന്നെ നോക്കി
"പേടിക്കേണ്ട "......
വെളുത്ത രൂപം അകത്തേക്കും വാതില്‍ പുറത്തേക്കും,
ഞാനാകെ പതറി! എന്തായിരിക്കും  സംഭവിക്കുന്നത്‌, ആവശ്യത്തിനു ബ്ലഡ്‌ കൊടുത്തതാണല്ലോ പിന്നെ ഇനിയും എന്തിനാ, സകല ദൈവങ്ങളെയും മനസ്സില്‍ വിളിച്ചുപോയി , എന്‍റെ പ്രിയതമയെ കാത്തുകൊള്ളണേ, ദൈവങ്ങള്‍ക് എന്‍റെ വിളി കേള്‍ക്കാനാകുമോ ?
എന്‍റെ ലീന അവള്‍ ഇല്ലാതെ എനിക്ക് ജീവികനവില്ല , തങ്ങും തണലുമായി നീ ഇന്നും എനിക്കുവേണം


"അങ്ങോട്ട്‌ മാറിനില്‍ക്ക്"
ഞാന്‍ തിരിഞ്ഞു നോക്കി , ആജാനഭാഹുവായ ഒരു മനുഷ്യന്‍ കഴുത്തില്‍ സ്റ്റെതസ്കോപ്പ്, ചെറിയ സ്വരം.
ഞാന്‍ മാറിനിന്നു, ധൃതിയില്‍ വാതില്‍ തുറന്നു അയാള്‍ അകത്തേക്കുപോയി.


എന്തോ മനസ്സില്‍ ഒരു ഭയം രൂപാന്തരപ്പെട്ടു, മുഖം വിളറി, വിയര്‍ക്കുന്നതായി  തോന്നി, ശരീരം തളര്‍ന്നു പോകുന്നതുപോലെ , എന്തായിരിക്കും അകത്തു സംഭവിക്കുന്നത്‌, എന്‍റെ കാലുകള്‍ നിയന്ത്രണം വിട്ടി ചലിച്ചു.


 നാല് ഓക്സിജന്‍ സിലണ്ടറുകള്‍ വെച്ച ഒരു ട്രോളിയും തള്ളികൊണ്ട് ഒരാള്‍ അകത്തേക്കുപ്പോയി, തുറന്ന വാതിലിന്‍റെ ഇടയിക്കൂടി  ഞാന്‍ എത്തിനോക്കി എന്തെങ്കിലും കാണാന്‍ കഴിയുന്നതിനുമുന്‍പ് വാതിലടഞ്ഞു.


ഞാന്‍ ചെയ്ത എല്ലാ പാപങ്ങള്‍ക്കും മാപ്പ് പറയാന്‍ തോന്നി ,


പെട്ടന്ന് വാതില്‍ തുറന്നു ഒരു വെളുത്ത രൂപം പുറത്തേക്ക് ഓടിപ്പോയി -
"സിസ്റ്റര്‍" - ഞാന്‍ വിളിച്ചു , പക്ഷേ ശബ്ദം പുറത്തു വന്നില്ല.
ഞാനാകെ  തളര്‍ന്നു പോയി, വീണ്ടും ആരോ വാതില്‍ തുറന്നു
"ലീനയ്ക്ക്   പെണ്‍കുട്ടി, സമയം 12 .25" - പുറത്തു വന്ന ആ വെളുത്ത രൂപം  പറഞ്ഞു.
എന്‍റെ കണ്ണുകള്‍ വിടര്‍ന്നു, എന്‍റെ ജീവന്‍റെ ഒരു അംശം ഭൂമിയില്‍ എത്തിയിരിക്കുന്നു, ആദ്യ വായു ശ്വസ്സിച്ചിരിക്കുന്നു, ഒരു പക്ഷേ കരയുന്നുണ്ടായിരിക്കാം, കാണാന്‍ എന്നെപ്പോലയോ അതോ അവളെപ്പോലയോ, കുറച്ചു കൂടി വലുതാകാതെ  ഒന്നും പറയാന്‍ പറ്റില്ലാലോ അല്ലേ?


 ഞെട്ടിയുണര്‍ന്നപോലെ ഞാന്‍ ചോദിച്ചു
"ലീന..?"
"ഡോക്ടര്‍ വരും ഇപ്പോള്‍ ഒന്നും പറയ...." അത് മുഴുമിപ്പിക്കുന്നതിനു മുന്‍പേ അവര്‍ അകത്തേക്ക് പോയി
"ദൈവമേ നീ എന്നെ ചതിക്കുകയാണോ? ഏയ്  അദ്ദേഹം അങ്ങനെ ചെയ്യില്ല,"  എല്ലാം മുകളില്‍ എഴുതി വെച്ചിട്ടാണ് ഇങ്ങോട്ട്  പറഞ്ഞുവിടുന്നത്‌ എന്ന് അമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു, "
അവളുടെ ആയുസിന്‍റെ പുസ്തകത്തിലെ അവസാന താളുകളാണോ ഇന്ന്? ഇല്ല എനിക്കത് താങ്ങാന്‍ കഴിയില്ല , ഞാന്‍ അനുവദിക്കില്ല! ഞങ്ങളുടെ സ്വപ്നങ്ങള്‍ക് ചിറകു മുളയ്ക്കുന്നതിനു  മുന്‍പേ അത് കൊഴിയാന്‍ ഞാന്‍ സമ്മതിക്കില്ല !"


വീണ്ടും ആരോ വാതില്‍ തുറന്നു. നേരത്തെ പുറത്തേക്ക് ഓടിയ വെളുത്ത രൂപം തിരിച്ചു വരുന്നതും കണ്ടു. അതിനു പുറകിലായി അതാ അയാള്‍, വെളുത്ത രൂപം എന്‍റെ അടുത്ത് എത്തി, തുറന്നിട്ട ലേബര്‍  റൂമിന്‍റെ വാതിലില്‍ക്കുടി ഞാന്‍ അകത്തേക്ക് നോക്കി കയ്യില്‍ ഒരു കുഞ്ഞുമായി ആ വെളുത്ത രൂപം. എന്‍റെ കണ്ണുകള്‍ വേറെ എന്തിനോ വേണ്ടി പരതി, മറ്റൊന്നിനുമല്ല എന്‍റെ പ്രിയതമയെ , എന്‍റെ ജീവന്‍റെ ജീവന്‍, അവളെവിടെ?  അപ്പോളേക്കും അവര്‍ കുഞ്ഞിനെ എന്‍റെ നേരെ നീട്ടി
"പെണ്‍കുട്ടിയാണ് വെയിറ്റ് മൂന്നു ഇരുന്നൂറ്" ഞാന്‍ രണ്ടു കരങ്ങളും നീട്ടി  വാങ്ങി. അപ്പോളും കണ്ണുകള്‍ ലേബര്‍ റൂമിന്‍റെ അകത്തേക്ക് തന്നെയായിരുന്നു, കുഞ്ഞിന്‍റെ മുഖം പോലും ഞാന്‍ നോക്കിയില്ല!


"സുന്ദരിയാണല്ലോ ?" - എന്‍റെ പുറകില്‍ നിന്നുകൊണ്ട് അയാള്‍ ചോദിച്ചു.
തിരിഞ്ഞു നോക്കിയ എനിക്ക് എന്തോ ഒരു ആശ്വാസം തോന്നി
"ലീന " - ഞാന്‍ വിതുമ്പി
ആശ്ചര്യത്തോടെ അയാള്‍ എന്നെ നോക്കി എന്താണ് സംഭവിക്കുന്നതെന്ന്  അയാള്‍ക്ക്  മനസ്സിലായില്ല.
"പേടിക്കാതെ ഒന്നും സംഭവിക്കില്ല  " - ഒരു ജേഷ്ഠ സഹോദരന്‍റെ വാത്സല്യത്തോടെ അയാള്‍ എന്‍റെ അടുത്ത് നിന്നു
എന്‍റെ കണ്ണുകള്‍ നിറഞ്ഞു , അകത്തുനിന്നും ഒരു സ്ട്രക്ചര്‍ തള്ളിക്കൊണ്ടുവരുന്നു,  പദങ്ങളെ വെളുത്ത തുണിയിട്ട് മൂടിയിരിക്കുന്നു, നെഞ്ചില്‍ കഠാര കുത്തിയിറക്കിയതുപോലെ  എനിക്ക് തോന്നി.
എന്‍റെ കുഞ്ഞിനെ അയാളുടെ കൈകളിലേക്ക്  ഞാന്‍ നീട്ടി,  ധൈര്യം സംഭരിച്ചു സ്ട്രക്ചറിലേക്ക് നോക്കി അത് എന്‍റെ അടുത്ത് എത്തിയിരുന്നു,
മുഖം മൂടിയിരുന്നില്ല! പക്ഷേ,  അവള്‍ അനങ്ങുന്നുമില്ല
ശ്വസിക്കുന്നുണ്ടാകുമോ?
ചുറ്റുമുള്ളതെല്ലാം മറഞ്ഞു പോയി,


ഡോക്ടര്‍, നേഴ്സ്, അയാള്‍... എന്തൊക്കയോ എന്നോട് പറയുന്നു , വെറും ശബ്ദങ്ങള്‍ മാത്രം


വിറയാര്‍ന്ന കൈകളാല്‍ അവളുടെ കവിളില്‍ ഞാന്‍ തൊട്ടു, ഒരു ഇളം ചൂട്


ഇല്ല! അവള്‍ എന്നെവിട്ടു  പോയിട്ടില്ല...


ദീര്‍ഘമായി ഒന്ന് നിശ്വസ്സിച്ചു.  കണ്ണുകള്‍ പെയ്തിറങ്ങി.


ആദ്യം......